Friday, February 18, 2011

സാംസ്കാരിക കേരളം – ഒരു ഉല്‍ക്കണ്ഠ

നാഴികയ്ക്ക് നാല്പതു വട്ടം സാംസ്കാരിക കേരളം, പ്രബുദ്ധ കേരളം എന്ന് പത്ര ദൃശ്യ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സാംസ്കാരിക പ്രമുഖരും വിളിച്ചോതുന്ന ഈ കേരളത്തിന്‌ എന്താണ് സംഭവിച്ചത്? അഥവാ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? സംസ്കാരം, പൈതൃകം, തനത് എന്നെല്ലാം ഘോരഘോരം ഉത്ഘോഷിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കേരളത്തിന്‌ അങ്ങനെയൊന്ന് അവകാശപ്പെടാനാവുമോ? ചിന്തനീയമാണ് വിഷയം.

ബഹുവിധ ജാതി മതങ്ങള്‍ക്കും ഹീന ചിന്തകള്‍ക്കുമപ്പുറം മനുഷ്യത്വം എന്ന മതം അഭിമതമാകേണ്ട ദൈവത്തിന്‍റെ ഈ സ്വന്തം നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്? ഗുരുജനങ്ങളുടെ നേരെ ആക്രമണം,വൃദ്ധജന –സ്ത്രീജന പീഡനം, ബാലഹത്യ, പെണ്‍വാണിഭം, സ്ത്രീ-പുരുഷ വേശ്യാവൃത്തി, ഭയാശങ്ക ഉണര്‍ത്തും വിധം ഉയര്‍ന്ന മദ്യ ഉപഭോഗം, ഗുണ്ടായിസം. ഇതിനിടയില്‍ ഏതു വിധേനേയും പണമുണ്ടാക്കുക എന്ന ജ്വരത്തില്‍ എങ്ങോട്ടെന്നില്ലാതെ പായുന്ന ഒരു ജനതയും. ഇവയെല്ലാം തന്നെ ഒരു സാക്ഷി കണക്കെ കണ്ടു നെടുവീര്‍പ്പിടുന്ന ഒരു പഴയ തലമുറ.

മനുഷ്യത്വം എന്നത് ഒരു മേനിക്കായി പലയിടത്തും ഉപയോഗിക്കാനുള്ള വെറുമൊരു വാക്കായി മാത്രം മാറിയ ഇക്കാലത്ത് അതിനെക്കുറിച്ചൊരു ഉത്ബോധനം നടത്തിയിട്ടെന്ത് വിശേഷം? എല്ലാം തികഞ്ഞൊരു കാലം കണ്ടെത്തുക വിഷമകരമാണെങ്കിലും മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യരാല്‍ തന്നെ നയിക്കപ്പെടുന്ന ഈ രാജ്യത്ത്‌ മനുഷ്യര്‍ക്കു തന്നെ – ആവാസ വ്യവസ്ഥയിലെ മറ്റു ജീവജാലങ്ങളുടെ കാര്യം തല്‍ക്കാലം ഒഴിവാക്കാം - ജീവിക്കാന്‍ സാധിക്കാതെ വരുന്ന വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നത് ഉല്‍ക്കണ്ഠാ ജനകമാണ്. 

ഇപ്പോഴത്തെ മുതിര്‍ന്ന തലമുറയുടെ ബാല്യകാലത്തോ അതിനു പിന്‍ തലമുറയിലോ, നേരായ ജീവിതം നയിച്ച്‌ പോരുന്ന ഒരു വ്യക്തിക്ക് മറ്റു വൈഷമ്യങ്ങള്‍ ഒന്നും കൂടാതെ തന്‍റെ ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ഒരു അവസരം ലഭിച്ചിരുന്നു. ഇന്ന് നിങ്ങള്‍ എത്രയൊക്കെ സത്യസന്ധരും നേര്‍ ജീവിതം നയിച്ചു പോരുന്നവരുമാണെങ്കില്‍ കൂടിയും അകാരണമായ എന്തോ ഒന്നിനെ ഭയപ്പെട്ടു കൊണ്ടേ തന്‍റെ ജീവിതം മുന്നോട്ടു നയിക്കുവാന്‍ സാധിക്കൂ എന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.എപ്പോള്‍ മുതലാണ്‌ മലയാളിക്ക് ച്യുതി നേരിട്ടു തുടങ്ങിയത്? എന്ന് മുതല്‍ അറിയാതെ നമുക്കിടയില്‍ ഉപഭോക്തൃസംസ്കാരം വളര്‍ന്നു തുടങ്ങിയപ്പോഴോ? എന്ന് മുതല്‍ നമ്മുടെ രക്തത്തില്‍ ചുവന്ന രക്താണുക്കളോടൊപ്പം വര്‍ഗീയത വളര്‍ന്നു തുടങ്ങിയപ്പോഴോ? എന്ന് മുതല്‍ നമ്മുടെ വിയര്‍പ്പില്‍ ഉപ്പിനോടൊപ്പം സംസ്കാരവും മനുഷ്യത്വവും പുറന്തള്ളി തുടങ്ങിയപ്പോഴോ? അറിയില്ല...
ബഹുമാനിക്കുക, ആദരിക്കുക എന്നതെല്ലാം ഒരു യോഗം വിളിച്ചു കൂട്ടി മാത്രം നടത്തേണ്ട ഒന്നാണെന്ന് ഇന്നത്തെ തലമുറ ധരിച്ചു വശായിരിക്കുന്നു എന്ന് വേണം കരുതാന്‍. മാതാപിതാക്കളേയും ഗുരുജനങ്ങളെയും മുതിര്‍ന്നവരേയും ബഹുമാനിക്കുക എന്നത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. പിഞ്ചുകുഞ്ഞിനെ പോലും വെറുതെ വിടാത്ത കാപാലികര്‍ അങ്ങോളമിങ്ങോളം വിഹരിക്കുന്നു. ഇന്ന് എത്ര പേരില്‍ അവശേഷിച്ചിരിക്കുന്നു അന്യരെ സഹായിക്കാനുള്ള മനസ്കത?  തന്‍റേതല്ലാത്ത വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള വ്യഗ്രതയാണ് മിക്കവര്‍ക്കും. കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചകളായി മാറിയിരിക്കുന്നു ഇന്നത്തെ ജനത. 

ഗുരുജങ്ങളെ ബഹുമാനിച്ചിരുന്നു പണ്ടുള്ളവര്‍. തിരിച്ച് അദ്ധ്യാപകരും, തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരുടേയും കാര്യത്തിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥി അദ്ധ്യാപകനു നേരെ തറുതല പറയാന്‍ മടിക്കുന്നില്ല -എന്തിന്.. കയ്യോങ്ങാന്‍ വരെ –സ്കൂള്‍ തലത്തില്‍ പോലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇവ. അദ്ധ്യാപനം ഒരു ജോലി മാത്രമായി കാണാതെ, ഒരു സംസ്കാര രൂപീകരണത്തിന്‍റെ പ്രാരംഭ ദശയിലാണ് തങ്ങള്‍ പങ്കാളികളാവുന്നത് എന്ന ബോധത്തോടെ പ്രവൃത്തിക്കുന്ന അദ്ധ്യാപകരും വിരളം.  മറിച്ച്, വിദ്യാര്‍ത്ഥികളെ ശിക്ഷിക്കരുത് എന്ന സര്‍ക്കാര്‍ നിയമം കൂടി ആവുമ്പോള്‍ എല്ലാം സമാസമം. ആര്‍ക്ക് ആരെ പഴിക്കാനാവും? പണ്ട് വായിച്ചിട്ടുണ്ട് നമുക്കു രണ്ടു വിധത്തിലാണ് സംസാരിക്കാന്‍ സാധിക്കുക എന്ന്. ഒന്ന് നാവിന്‍ തുമ്പില്‍ നിന്നും മറ്റൊന്ന് ഹൃദയത്തില്‍ നിന്നും.  നാവിന്‍ തുമ്പില്‍ നിന്നും സംസാരിക്കുന്നത് വെറും വാക്കുകള്‍ മാത്രമായി തന്നെ വരുമ്പോള്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നവ ആത്മാര്‍ഥവും സ്നേഹപൂര്‍വ്വവും ബഹുമാനപൂര്‍വ്വവും ആയി വരികയും ആ പ്രവൃത്തികള്‍ അത്തരത്തിലുള്ളതായി തീരുകയും ചെയ്യുന്നു. അതിനാല്‍ പ്രിയപ്പെട്ട അദ്ധ്യാപകരേ രക്ഷിതാക്കളേ നമുക്ക് നമ്മുടെ വിദ്യാര്‍ത്ഥി മക്കളെ ഹൃദയത്തില്‍ നിന്നും സംസാരിക്കാന്‍ പഠിപ്പിച്ചു തുടങ്ങാം. 

മറ്റൊരു ഭയാനകമായ വസ്തുത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതയാണ്. ഇന്നലെകളില്‍ ഉസ്മാനും ജോര്‍ജ്ജിനും ഗോപാലനും ഒരുമിച്ചു നടക്കാനും പ്രവൃത്തിക്കാനും സങ്കോചപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. ജാതിയും മതവും സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ ചായ്‌വും എല്ലാമാണ്‌ സുഹൃദ്‌ബന്ധങ്ങള്‍ക്ക് മാനദണ്ഡം. ഒരു മാരക വിഷം കണക്കെ വര്‍ഗീയത നമ്മുടെ സിരകളില്‍ അലിഞ്ഞു കഴിഞ്ഞു. വോട്ടു ബാങ്കുകള്‍ ലക്ഷ്യമാക്കി ഒരു കാലഘട്ടത്തിലെ ചില സ്ഥാപിത താല്പര്യ രാഷ്ട്രീയക്കാരാണ് ഇവിടെ വര്‍ഗീയത വളം വച്ചു വലുതാക്കിയത് എന്ന് മാത്രമല്ല, ഇപ്പോള്‍ കാര്യങ്ങള്‍ അവിടെ നിന്നും കൈവിട്ടു പോവുകയും തിരിച്ചു പിടിക്കാനാവാത്ത വിധം അകലുകയും ചെയ്തു എന്ന് തന്നെ പറയാം. ഭയപ്പെടേണ്ട അവസ്ഥയാണ് എന്നല്ല അതിനെ കുറിച്ച് പറയേണ്ടത്. ആ അവസ്ഥ ഇന്നലെ ആയിരുന്നു. ഇന്ന് അതിനെ എങ്ങനെ നേരിടാമെന്നും നാളെ എങ്ങനെ അത് മറികടക്കാമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളം വീണ്ടും തിരുവിതാംകൂറും കൊച്ചിയും മലബാറും ആയി മാറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പണ്ട് ഭൂമിശാസ്ത്ര അടിസ്ഥാനത്തിലായിരുന്നു വിഭജനം എങ്കില്‍ ഇനി അത് വര്‍ഗീയ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാവുക. ഇന്ത്യയില്‍ ഭാഷയുടെയും ജാതിയുടേയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇവിടെ ഇതും സംഭവിച്ചു കൂടായ്കയില്ല. 

സംസ്കാരം എന്ന വിഷയത്തിലേക്ക് തിരിച്ചു വന്നാല്‍ കാണാന്‍ സാധിക്കുന്ന മറ്റൊരു വസ്തുത നമ്മുടെ ആതിഥ്യ മര്യാദയാണ്. ഗുജറാത്ത്‌, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും അതിഥികളെ പ്രാദേശികമായ വിധികളോടെ ബഹുമാനിച്ച് സ്വീകരിക്കുന്ന രീതി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും ഇവിടെ അതിഥി പലപ്പോഴും ഒരു ശല്യമാണ് പലര്‍ക്കും. ടെലിവിഷനില്‍ ഉറപ്പിച്ച ആതിഥേയന്‍റെ കണ്ണുകള്‍ തിരിച്ചെടുക്കേണ്ടി വന്നതിന്‍റെ ഖേദം ഒരു വേളയെങ്കിലും വാക്കിലോ നോക്കിലോ പ്രകടിപ്പിക്കുകയും ഇവര്‍ക്ക് വരാന്‍ കണ്ട സമയം എന്ന് മനസ്സില്‍ ഉറക്കെ പറയുകയും ചെയ്യും. അതിഥി ദേവോ ഭവ: - അതെ, അതിഥി ദേവനായി തന്നെ ഇരിക്കണം. അതാണ്‌ മലയാളി മനസ്സ്‌. ദേവന്മാര്‍ ഇങ്ങോട്ട് വന്ന് ബുദ്ധിമു(ട്ടിക്കേണ്ട)ട്ടേണ്ട, ആവശ്യമെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട്‌ വന്നു കണ്ടോളാം എന്ന് കാര്യസാദ്ധ്യത്തിനല്ലാതെ മാത്രം ദേവാലയത്തില്‍ പോകാന്‍ മടിക്കുന്ന മലയാളി ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെയധികം ഭാഗ്യം സിദ്ധിച്ച ഒരു പ്രദേശമാണ്. മലയാളിക്ക് ഇന്നുവരെ തീവ്രമായ പട്ടിണിയോ അതിഭീകരമായ പ്രകൃതിക്ഷോഭമോ യുദ്ധമോ ഭീകരാക്രമണമോ നേരിടേണ്ട ഒരു ഗതികേട്‌ ഉണ്ടായിട്ടില്ല. കാലവര്‍ഷ കെടുതി, ഉരുള്‍ പൊട്ടല്‍, വേനല്‍ കെടുതി, എന്നൊക്കെ ഉറക്കെ പറയുമെങ്കിലും ആന്ധ്രയിലെയോ വടക്കന്‍ സംസ്ഥാനങ്ങളിലെയോ പോലെ ഒരു കെടുതി നാം ഇതു വരെ കണ്ടിട്ടില്ല. കൂടി വന്നാല്‍ ഉത്സവത്തിന്‌ പൊട്ടിക്കുന്ന ഡൈനയല്ലാതെ ഒരു സ്ഫോടനം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു തീവ്രവാദി ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. വടക്കേ ഇന്ത്യയിലെ കീഴാളരുടെ പോലെ കഠിനമായ  ഒരു വിവേചനമോ ചൂഷണമോ കേരളത്തില്‍ ഒരുത്തരും അനുഭവിക്കേണ്ടി വന്നിട്ടില്ല. മറ്റുള്ള സംസ്ഥാനങ്ങളില്‍ വളരെ ചെറിയ ശതമാനം ജനങ്ങള്‍ മാത്രം മികച്ച ജീവിതം നയിക്കുമ്പോള്‍ ഇവിടെ നേരെ മറിച്ചാണ് എന്നൊരു ഭാഗ്യമുണ്ട്. എല്ലാം കൊണ്ടും മികച്ചതാണ്, ആകണം നമ്മുടെ ദേശം. പക്ഷെ കേരളത്തില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ മനസ്സിനെ മഥിക്കുന്നത് ഭയമാണ്. സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച്, പണത്തിനും പദവിക്കും ശക്തിക്കും പ്രാമുഖ്യം നല്‍കികൊണ്ടുള്ള ജീവിതം നയിക്കാനുള്ള വ്യഗ്രത മലയാളിക്കിടയില്‍ വളര്‍ന്നു വലുതായിട്ടുണ്ട്. ഇത് നമ്മെ എവിടേക്കാണ് നയിക്കുന്നത്? മലയാളി സ്വയം വിശകലനത്തിന് മുതിരുന്നില്ലെങ്കില്‍ ഭീകരമായ ഒരു അസമത്വത്തിലേക്കും അരാജകത്വത്തിലേക്കുമായിരിക്കും കേരളം എത്തി നില്‍ക്കുക. കാലഘട്ടത്തിന്‍റെ ശ്രുതി ഭംഗം തന്നെയാവും അത്.

ഇരുട്ടിലാണ്ട് കിടന്ന ഭാരത യുവത്വത്തിനു പുതിയ വെളിച്ചം നല്‍കിയ  സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
“ നാം വേണ്ടതിലേറെ കരഞ്ഞു കഴിഞ്ഞു. ഇനി കരച്ചില്‍ പാടില്ല. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുക, മനുഷ്യരാവുക. മനുഷ്യനെ നിര്‍മിക്കാന്‍ പോന്ന ഒരു മതമാണ്‌ നമുക്കു വേണ്ടത്‌. മനുഷ്യനെ നിര്‍മ്മിക്കുന്ന സിദ്ധാന്തങ്ങള്‍, മനുഷ്യനെ നിര്‍മ്മിക്കുന്ന സമ്പൂര്‍ണ്ണ വിദ്യാഭ്യാസം- അതാണ്‌ വേണ്ടത്‌. സത്യത്തിന്‍റെ പരീക്ഷണം ഇവിടെയാണ്‌- കായികമായോ ബുദ്ധിപരമായോ ആദ്ധ്യാല്‍മികമായോ നമ്മെ ദുര്‍ബലരാക്കുന്ന ഏതൊന്നിനെയും വിഷം പോലെ വര്‍ജ്ജിക്കുക. അതില്‍ ജീവനില്ല. അത് സത്യമാകാന്‍ ന്യായമില്ല. സത്യം ബലപ്രദമാണ്, സത്യം പരിശുദ്ധിയാണ്, സത്യം ഉദ്ദീപകമായിരിക്കണം, ഉത്തേജകമായിരിക്കണം.”
ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല ഇതിന്.

നല്ലൊരു നാളേയ്ക്കു വേണ്ടി, ഭാവി തലമുറയ്ക്കു വേണ്ടി ഇനിയെങ്കിലും നമുക്ക് സത്യത്തില്‍ നിലകൊളളുന്ന ഇച്ഛാശക്തിയുള്ള മനുഷ്യരാവാം.

Sunday, February 13, 2011

പറമ്പിക്കുളം കാട്ടുപോത്ത്‌


വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഡിഗ്രി അവസാന വര്‍ഷത്തിന് പഠിക്കുന്ന സമയം. മാര്‍ച്ച്‌/ സെപ്റ്റംബര്‍ പരീക്ഷ പോലെ വര്‍ഷാവര്‍ഷം ഒരു മുടക്കവുമില്ലാതെ നടക്കുന്ന ഊട്ടി/കൊടൈക്കനാല്‍ വിനോദയാത്ര അക്കൊല്ലവും പൂര്‍വാധികം ഭംഗിയോടെ നടത്താന്‍ കോളേജ് കമ്മറ്റി തീരുമാനിച്ചു. കുറേ തവണ കേറി നിരങ്ങിയ പ്രദേശങ്ങളായതിനാലും അദ്ധ്യാപകരോടൊപ്പമുള്ള ഇത്തരം യാത്രകളില്‍ വെടിക്കെട്ടിനു സ്കോപ്പില്ലാത്തതിനാലും തിരുത്തല്‍വാദി രാജേഷ്‌ അവതരിപ്പിച്ച ബദല്‍ പ്രപ്പോസലിന്‍റെ അടിസ്ഥാനത്തില്‍ കോളേജില്‍ നിന്നു ടൂര്‍ പോകുന്ന ദിവസം തന്നെ ഞങ്ങള്‍ പറമ്പിക്കുളത്തേയ്ക്ക് ടൂര്‍ പോവുകയും ഔദ്യോഗിക വിഭാഗം തിരികെ വരുന്ന അതേ ദിവസം തിരികെ വരാനും തീരുമാനിച്ചു. വീട്ടിലും നാട്ടിലും ഈ മാറാട്ട പരിപാടി അറിയാനുള്ള സാദ്ധ്യത വിരളമാണ്‌ എന്നതും തുടര്‍നടപടികള്‍ക്ക് പ്രചോദനമായി.
അങ്ങനെ കോളേജ് ടൂര്‍ പോകുന്ന ദിവസം രാത്രി അതേ സമയത്ത് ഞങ്ങള്‍ 19 പേരും പറമ്പിക്കുളം യാത്രയ്ക്കായി സെവന്‍സീസ് ബാറിനു മുന്നില്‍ ഒത്തുകൂടി. പ്രത്യേകിച്ചു നിയന്ത്രണങ്ങളില്ലാത്തതിനാലും എങ്ങനെ പോകണം എവിടെയെല്ലാം പോകണമെന്ന് ഒരു മുന്‍കൂര്‍ നിശ്ചയമില്ലാത്തതിനാലും ബോധമുണ്ടാകാന്‍ സാദ്ധ്യതയുള്ള ഏക വ്യക്തി ബസിന്‍റെ ഡ്രൈവര്‍ ആയതിനാലും ടൂറിന്‍റെ കംപ്ലീറ്റ് ചുക്കാന്‍ ഡ്രൈവര്‍ ഡേവിസേട്ടനെ ഏല്‍പ്പിക്കാന്‍ ഐകകണ്ഠ്യേന തീരുമാനമായി. ആ നിമിഷം തന്നെ ട്രിപ്പിന്‍റെ അപകട സാദ്ധ്യതയുടെ ആക്കം ഡേവീസേട്ടന്‍ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചക്കെങ്കിലും നിങ്ങള്‍ക്ക്‌ ഈ വിവരം എന്നെ അറിയിക്കാമായിരുന്നില്ലെടാ നാറികളേ... എങ്കില്‍ എനിക്ക് ഈ അപകടത്തില്‍ നിന്നും തലയൂരാമായിരുന്നല്ലോ ... തുടങ്ങി ദീര്‍ഘമായ പല ഡയലോഗുകളും അന്നേരം ഡേവീസേട്ടന്‍റെ ദൈന്യതയേറിയ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
യാത്ര തുടങ്ങിയതും, വെള്ളിക്കുളങ്ങരയിലെ വീടിനടുത്തുള്ള മലഞ്ചെരുവില്‍ വച്ച് നല്ല പഴങ്ങളെല്ലാം ഇട്ടു വാറ്റിയ സ്പെഷ്യല്‍ വീരഭദ്രന്‍- 6 കുപ്പി, പ്രസാദ്‌ പുറത്തെടുത്തു. രാവിലെ ആയപ്പോഴേക്കും തമിഴ്നാട്ടിലെ പേരറിയാത്ത ഏതോ ഒരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. പിന്നീടങ്ങോട്ട് ഡേവീസേട്ടന്‍ കാണിച്ചു തന്ന വെള്ളച്ചാട്ടങ്ങളും വിനോദ പ്രദേശങ്ങളുമെല്ലാം അര്‍ദ്ധബോധാവസ്ഥയില്‍ മറികടന്ന് വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ പറമ്പിക്കുളം അടുത്തു. സമയാസമയങ്ങളില്‍ കൃത്യമായി ഉള്ളിലേക്ക് അടിച്ചുകേറ്റികൊണ്ടിരുന്ന പ്രസാദിന്‍റെ വീരഭദ്രനും ഉസ്മാന്‍ കൊണ്ടുവന്ന ബോസ്സനും ഉള്ളില്‍ കിടന്ന് സാങ്കേതികപ്രവര്‍ത്തനങ്ങള്‍ മുറയ്ക്ക് നടത്തുന്നതിനാല്‍ പ്രകൃതിയ്ക്കൊക്കെ അന്നുവരെ കാണാത്ത ഒരു ഭംഗി അനുഭവപ്പെട്ടു. കാടിന്‍റെ ഒത്ത നടുവിലുള്ള ആ വഴിയുടെ ഇരുവശങ്ങളിലും മാനുകളെയും കുരങ്ങന്മാരെയും എല്ലാം കണ്ടാസ്വദിച്ച് മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്നതാ ബസ്സ് സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. എന്താണെന്നറിയാന്‍ എല്ലാവരും ആകാംക്ഷയോടെ മുന്നിലേക്ക്‌ നോക്കിയപ്പോളതാ ഒരു കൂട്ടം കാട്ടുപോത്തുകള്‍ വളരെ അലസമായി, സ്വന്തം രാജ്യത്തു വണ്ടിയോടിക്കുന്ന അറബിയുടെ അഹങ്കാരത്തോടെ, വഴിയുടെ കുറുകെ കടന്നു പോകുന്നു.
“കാട്ടുപോത്തും ആനയുമൊക്കെ വന്നാല്‍ ഒന്നും മിണ്ടാതെ വണ്ടി നിര്‍ത്തി അവറ്റകള്‍ കടന്നു പോണ വരെ നിക്കേ രക്ഷ്യെള്ളൂ.” ഡേവീസേട്ടന്‍ കിട്ടിയ ചാന്‍സില്‍ തന്‍റെ വിജ്ഞാനം പുറത്തെടുത്തു.
“ അതെങ്ങാനും നമ്മളെ ആക്രമിക്കാന്‍ വന്നാലോ?” ഉള്ളില്‍ ഉരുണ്ടു കൂടിയ ചെറിയ പേടി പുറത്തു കാണിക്കാതെ, വണ്ടിയിലെ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് രാജേഷ്‌ ചോദിച്ചു.
“കാട്ടുപോത്ത് ആക്രമിച്ചാല്‍ ഓടി വല്യ മരത്തില്‍ കേറണം. അല്ലെങ്കി വല്യ പാറപ്പുറത്ത് കേറിപ്പറ്റണം. അല്ലാണ്ട് വേറെ വഴ്യോന്നൂല്യ.” ഡേവീസേട്ടന്‍റെ മറുപടി.
“ അല്ല ഡേവീസേട്ടാ... അപ്പോ അവടെ പുല്യെങ്ങാനും വന്നാലോ?”  പ്രസാദിന്‍റെ സംശയം.
“ഊം... അത്പ്പോ പുലിക്ക് നിന്നെ വേണോ കാട്ടുപോത്തിനെ വേണോ എന്നതനുസരിച്ചിരിക്കും. അത്രെന്നെ.” ഡേവീസേട്ടന്‍ അവനെയൊന്നു ഇരുത്തി നോക്കികൊണ്ട് പറഞ്ഞു.
ഇത്രയൊക്കെ കേട്ടതും ഒരു നിമിഷാര്‍ദ്ധം കൊണ്ട് വീരഭദ്രനും ബോസ്സനുമെല്ലാം പണി നിര്‍ത്തി. ഇത്രയും അപകടം പിടിച്ച സ്ഥലമാണ് ഇതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഊട്ടിയില്‍ തന്നെ പോയാല്‍ മതിയായിരുന്നു. ഒരു ഒറ്റയാന്‍ വന്ന്‍ ഒന്നു ഞെക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ മിനി ബസ്സ്. പുലി വന്നാലും ഗ്ലാസ്സിനിട്ട്‌ ഒരു തൊഴി തന്നാല്‍ അതും തീര്‍ന്നു. ഒന്നൊന്നര മാസം ഒരു പണിയുമെടുക്കാതെ വെറുതെയിരുന്നു സുഖമായി തിന്നാനുള്ള വക ഈ ഒറ്റ ബസ്സില്‍ നിന്നും പുലിക്കു കിട്ടും. പലതും ഡേവീസേട്ടനോടു ചോദിച്ചു മനസ്സിലാക്കണമെന്നുണ്ട്. പക്ഷേ പേടി മൂലം ശബ്ദം ശരിക്കു വരുന്നില്ല. “ ആനേം പുല്യോക്കെ സ്ഥിരാണ് ഇവടെ. കാട്ടുപോത്താണെങ്കി ആദ്യം കൊമ്പോണ്ട് എടുത്ത് ഒരു ഏറാണ്. പിന്നെ കാലു മടക്കി ഒരു തൊഴി. ഒരു മൂന്ന് മൈല് അകലെ പോയി കെടക്കും നമ്മള്. പിന്നെ കാര്യായിട്ടൊന്നും ചെയ്യാന്ണ്ടാവില്ല്യ.” എന്നൊക്കെ ബാക്ക്ഗ്രൗണ്ടില്‍ ഡേവീസേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇതുകൂടി കേട്ടതോടെ തളര്‍ച്ച പൂര്‍ണ്ണമായി. മനുഷ്യരാണ് ആക്രമിക്കുന്നതെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കാം. ഇതിപ്പോ ഈ മൃഗങ്ങളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു ഗ്യാപ്പ്‌ കിട്ടില്ലല്ലോ. ഒരു അഡ്വഞ്ചര്‍ ട്രിപ്പ്‌ ആവാമെന്നു രാജേഷ്‌ പറഞ്ഞപ്പോള്‍ അത് ഇത്രത്തോളം ഡേയ്ഞ്ച്റസ്സ് ട്രിപ്പ്‌ ആവുമെന്നു കരുതിയില്ല. എന്തായാലും ചാടിപുറപ്പെട്ടു. ഇവിടെ വരെയെത്തി. ഇനി വേറെ ഓപ്ഷന്‍ ഒന്നുമില്ല. വരുന്നിടത്തു വച്ചു കാണുക തന്നെ എന്ന് കരുതി ധൈര്യത്തിനു വേണ്ടി മാക്സിമം വീരഭദ്രന്‍ അടിച്ചു കേറ്റി. ബോധം പോയാല്‍ പിന്നെ പുലി പിടിച്ചാലും പോത്ത് തൊഴിച്ചാലും അറിയില്ലല്ലോ. ഒന്നുമറിയാതെ മരിക്കാം. അച്ഛന്‍റെയും അമ്മയുടേയും മുഖം മനസ്സില്‍ തെളിഞ്ഞു. മാപ്പ്.... ചെയ്ത തെറ്റുകള്‍ക്കും നിങ്ങളെ ഇത്രയും കാലം പറ്റിച്ചു നടന്നിരുന്നതിനുമൊക്കെ മാപ്പ്.... ഞാന്‍ ഇങ്ങോട്ടു വരുമ്പോള്‍ അവരെന്നെ ശരിക്കു കണ്ടിരുന്നോ ആവോ. എന്റേതെന്നു പറയാന്‍ ഇനി കുറച്ചു എല്ലുകളല്ലേ ഒരു പക്ഷേ അവര്‍ക്ക് കാണാന്‍ കഴിയൂ....ഈശ്വരാ... അതിനേക്കാളേറെ വിഷമം എന്‍റെ പ്രിയ കാമുകി സൗമ്യയെ ബാബുരാജ്‌ കല്യാണം കഴിക്കുമോ എന്നോര്‍ത്തിട്ടായിരുന്നു. അവനു പണ്ടേ അവളുടെ മേലൊരു കണ്ണുണ്ട്. പെണ്ണല്ലേ വര്‍ഗ്ഗം...ഞാന്‍ മരിച്ചു എന്നു കരുതി അവള്‍ വേറെ കല്യാണമൊന്നും കഴിക്കാതെയിരിക്കില്ലല്ലോ. ഇങ്ങനെയൊക്കെ ഉണ്ടാകും എന്നറിഞ്ഞിരുന്നെങ്കില്‍ വരുന്നതിനു മുന്‍പായി അറ്റ്‌ലീസ്റ്റ് ബാബുരാജിനെയെങ്കിലും കല്യാണം കഴിക്കില്ല എന്ന് അവളെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു വരാമായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു പാരയെങ്കിലും പണിയാമായിരുന്നു.
ഇങ്ങനെയെല്ലാം ആലോചിച്ച് തല പുകയുന്നതിനിടയില്‍ ഞങ്ങള്‍ പറമ്പിക്കുളം “സെന്‍ററി”ലെത്തി. അവിടെ തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ IB യില്‍ വാച്ച്മാന് കൈമടക്കും വീരഭദ്രനും നല്‍കി ഒരു റൂം തരപ്പെടുത്തി. ഇരുട്ടായാല്‍ അവിടെ വന്യമൃഗങ്ങള്‍ ഈവനിംഗ്‌ വാക്കിന് ഇറങ്ങുമെന്നതിനാല്‍ വേഗം തന്നെ അടുത്തുള്ള ഹോട്ടലില്‍ ചെന്ന് ഭക്ഷണമെല്ലാം കഴിച്ചു തിരിച്ചു വന്നോളാന്‍ വാച്ച്മാന്‍ പറഞ്ഞു.
ഹോട്ടല്‍ എന്നൊക്കെ പറയാമെന്നു മാത്രം. ഒരു ഗ്ലോറിഫൈഡ് ചായക്കട. ആകപ്പാടെ അത് മാത്രമേയുള്ളൂ അവിടെ. അതിനാല്‍ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് എല്ലാവരും വേഗം അങ്ങോട്ടു വച്ചു പിടിച്ചു. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി. വേഗം ഹോട്ടലില്‍ കേറി ഭക്ഷണമെല്ലാം കഴിച്ചു പുറത്തിറങ്ങി. ഒരു സിഗരറ്റും വലിച്ച് സാധാരണഗതിയിലുള്ള മൂത്രശങ്ക തീര്‍ക്കാന്‍ വെളിച്ചത്തില്‍ നിന്നു മാറി ഹോട്ടലിന്‍റെ സൈഡിലേക്കു നീങ്ങി ഇരുന്നു. പറമ്പിക്കുളത്തെ കാട്ടുമണ്ണില്‍ ചെറിയൊരു നീര്‍ച്ചോല തീര്‍ത്തുകൊണ്ട് മൂത്രപ്പുഴ ഒഴുകുമ്പോള്‍ പിന്നില്‍ എന്തോ ശക്തിയായി ഉച്ഛ്വസിക്കുന്ന ശബ്ദം. സൈക്കിള്‍ പമ്പില്‍ നിന്നും എയറടിക്കുന്ന പോലെ ഒരു കാറ്റും ചെറിയൊരു നനവും എന്‍റെ കാലിലേക്കടിച്ചു.
ഉള്ളിലൂടെ ഒരു ആന്തല്‍ മുകളിലേക്ക് കയറി. ഒഴിച്ചിരുന്ന മൂത്രം പെട്ടെന്നു നിന്നു. തിരിഞ്ഞു നോക്കാന്‍ ഒരു ഭയം. എങ്കിലും രണ്ടും കല്പിച്ച് പതിയെ ഒളികണ്ണിട്ടു തിരിഞ്ഞുനോക്കി. അകലെയുള്ള ബള്‍ബില്‍ നിന്നും വരുന്ന നേരീയ വെളിച്ചത്തില്‍ ഒരു നിഴല്‍ പോലെ പിന്നില്‍ ആ രൂപം ഞാന്‍ കണ്ടു. അതേ. ഭീമാകാരമായ കറുത്ത രൂപം. വീണ്ടും വ്യക്തമായി കണ്ടു.. വളഞ്ഞു നീണ്ട രണ്ടു കൊമ്പുകള്‍....
ദൈവമേ....... കാട്ടുപോത്ത്‌ !!!!!  അതിന്‍റെ ഉച്ഛ്വാസവായുവാണ് എന്‍റെ കാലിലേക്കടിച്ചത്.  കഴിഞ്ഞു... പേടിച്ചിരുന്ന ആ നിമിഷം വന്നടുത്തു. ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളാണ് കാണുന്നത് എന്നു ഞാന്‍ മനസ്സിലാക്കി. കാഴ്ച മങ്ങുന്ന പോലെ... കയ്യിനും കാലിനുമെല്ലാം ഒരു ഘനം. കാല് ഞാന്‍ വലിക്കുന്നുണ്ട്. പക്ഷേ വരുന്നില്ല. ഒരു മരത്തടി കെട്ടിവച്ച പോലെ. നാവിലും വയറ്റിലുമെല്ലാം ഒരു വൈദ്യുതകമ്പി കേറ്റിയ പോലെ ഒരു ചുട്ടുനീറ്റലും വിറയലും. ഈശ്വരാ... ഈ  19 പേരില്‍ എന്നെ മാത്രം എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്. ഇത്രയൊക്കെ പാപം ഞാന്‍ ചെയ്തിട്ടുണ്ടോ... ഇതിനേക്കാള്‍ നല്ല മരണം എനിക്കു വിധിച്ചിട്ടില്ലേ? എന്നെ വേണമെങ്കില്‍ ആക്സിഡെന്‍ടില്‍ കൊന്നോളൂ. പക്ഷേ കാട്ടുപോത്ത്‌ തൊഴിച്ച് മരിച്ചു എന്നൊക്കെ പറഞ്ഞാല്‍... കഷ്ടം... ഇത്തരത്തിലുള്ള ആലോചനകളെല്ലാം ഒരു സെക്കന്ടിനുള്ളില്‍ ഉള്ളിലൂടെ കടന്നു പോയി. ഉറക്കെ നിലവിളിക്കണമെന്നുണ്ട്. പക്ഷേ ശബ്ദം വരുന്നില്ല. ആവുന്നത്ര രീതിയിലെല്ലാം ശ്രമിച്ചു. നടക്കുന്നില്ല. ഒടുവില്‍ ദൈവത്തിനു കരുണ തോന്നിയെന്നു കരുതുന്നു. കാട്ടുപോത്ത്‌ തന്‍റെ അടുത്ത ആക്ഷനായ തല കുമ്പിട്ടു കൊമ്പില്‍ എന്നെ കോര്‍ക്കുന്ന പരിപാടിക്കു തൊട്ടു മുന്‍പ്‌ എവിടുന്നൊക്കെയോ ഉരുത്തുകൂടിയ കര്‍ണ്ണകഠോരമായ ഒരു വികൃത ശബ്ദം എന്നില്‍ നിന്നും പുറത്തേക്കു വന്നു. അത് ഒരു ആര്‍ത്തനാദമായി അവിടെ അലയടിച്ചു. അതോടുകൂടി താഴെ ഉറച്ചു പോയ കാലും വലിച്ചെടുക്കാന്‍ സാധിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഒരു പിടച്ചിലായിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണം    “അയ്യോ....കാട്ടുപോത്ത്‌.......ഓടിക്കോ....” എന്നു ശക്തമായി വിളിച്ചുകൂവി ഞാന്‍ കൂട്ടുകാരുടെ അടുത്തേക്ക് ഓടി. പക്ഷേ അത് വേറെ എന്തൊക്കെയോ വികൃത ശബ്ദങ്ങളായാണ് പുറത്തേക്കു വന്നത്. ഓടുമ്പോള്‍ കാലുകള്‍ക്ക് നീളം കുറയുന്ന പോലെ... ഭൂമിയിലേക്ക്‌ കാലുകള്‍ താഴ്ന്നു പോകുന്ന പോലെ...ഓട്ടത്തിന് വേഗത കുറയുന്നു. എങ്കിലും സര്‍വ്വ ശക്തിയുമെടുത്ത് വീണ്ടും ഓടി. പക്ഷേ നീങ്ങുന്നില്ല. അതിനിടയില്‍ എന്‍റെ വികൃത ശബ്ദവും അതിനേക്കാള്‍ വൃത്തികെട്ട ഓട്ടവും കോപ്രായങ്ങളും കണ്ട് പോത്ത് വിരണ്ടു. കാട്ടില്‍ അന്നുവരെ കാണാത്ത ഇത്തരം ഒരു ജന്തുവിനെ നേരില്‍ കണ്ട് കാട്ടുപോത്ത്‌ ശരിക്കും ഞെട്ടി. കാട്ടുപോത്തിനും തന്‍റെ ജീവന്‍ തന്നെ വലുത്. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള അതിന്‍റെ വെപ്രാളത്തില്‍ എന്നേയും കടന്ന്‌ മുന്നോട്ട് പാഞ്ഞുപോയ കാട്ടുപോത്തിന്‍റെ കഴുത്തില്‍ നിന്നും നീണ്ടു കിടന്നിരുന്ന കയറില്‍ കുരുങ്ങി ഞാന്‍ താഴെ വീണു. എന്‍റെ ബോധം പതിയെ മറഞ്ഞു തുടങ്ങി.
“ അയ്യോ... എന്‍റെ എരുമ....ആരെടാ അതിനെ കയറു പൊട്ടിച്ചു വിട്ടത്.?” എന്നുള്ള ചായക്കടക്കാരന്‍റെ ആക്രോശം പതിയെ എന്‍റെ ചെവികളില്‍ പതിച്ചിരുന്നതായി ചെറിയൊരു ഓര്‍മ്മ.
പെട്രോമാക്സും ചൂട്ടും വടിയുമെല്ലാമായി ചായക്കടക്കാരനും എന്‍റെ കൂട്ടുകാരും ആ രാത്രി കയറു പൊട്ടിച്ച് ഓടിയ അയാളുടെ എരുമയെ തേടി നടക്കുമ്പോള്‍ ഞാന്‍ തമിഴ്നാട് IB യിലെ മുറിയില്‍ പനിച്ചു തുള്ളി ബോധമില്ലാതെ കിടക്കുകയായിരുന്നു.

Friday, February 4, 2011

പുഴുക്കുത്ത്


ഞാനൊരു മനുഷ്യ ജീവി തന്നെയാണോ എന്നും ആണെങ്കില്‍ തന്നെ മനുഷ്യകുലത്തില്‍ ജീവിക്കാന്‍ ഞാന്‍ അര്‍ഹനാണോ എന്നുമുള്ള സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള ചില വസ്തുതകളിലൂടെയാണ് ഈയിടെയായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജീവിക്കുന്നുണ്ടെങ്കിലും ഒരു നിറവില്ല എന്ന് മാത്രമല്ല കുറവുകളുടെ ഒരു ഭാന്ടാകാരമാണ് ഞാന്‍ എന്ന ചിന്ത കുറേ കാലമായി എന്നെ പിന്തുടരുന്നു. മനുഷ്യ സഹജമായിട്ടുള്ള സ്വഭാവ വിശേഷങ്ങളോ ഗുണഗണങ്ങളോ ഇല്ലാതെ ഏതെങ്കിലും രീതിയിലുള്ള പോരായ്മകള്‍ എനിക്കുണ്ടോ? ഈ ലോകത്തില്‍ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന പോലെയല്ലേ ഞാനും ജീവിക്കുന്നത്? അല്ല എന്നാണ് അവര്‍ പറയുന്നത്. ഇത് എനിക്കു മനസ്സിലാക്കി തന്നത് ടെലിവിഷനിലെ ഒരു സംഘം ആള്‍ക്കാരാണ്. ഓരോ പരിപാടികളുടേയും ഇടയില്‍ അവര്‍ ഇടയ്ക്കു കയറി വന്ന് നമ്മുടെ തെറ്റുകളും കുറവുകളും ചൂണ്ടികാട്ടി അതിനുള്ള പ്രതിവിധികളും പറഞ്ഞു തന്ന് പോകും. നിസ്സാരമെന്നു കരുതി നാം തള്ളികളഞ്ഞേക്കാവുന്ന ഓരോ കാര്യത്തിലും അവര്‍ക്ക് അത്ര മേല്‍ ശ്രദ്ധയാണ്. അതുകൊണ്ടാണല്ലോ ഓരോ പരിപാടിയും ഇടയ്ക്കു നിര്‍ത്തി വച്ച് അവര്‍ വന്ന് നമ്മളെ ഉത്ബോധിപ്പിച്ചു തിരിച്ചു പോവുന്നത്.
ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഇന്ന് ഒരേ പോലെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമോ വര്‍ഗീയതയോ പട്ടിണി മരണമോ ഒന്നുമല്ല, രോഗാണുക്കളും കീടങ്ങളും പല തരത്തിലുള്ള അപൂര്‍ണതകളും ആണെന്ന് എനിക്കു മനസ്സിലാക്കി തന്ന ഇവരോടുള്ള എന്‍റെ നന്ദിയും കടപ്പാടും എന്നെന്നും നിലനില്‍ക്കുന്നതായിരിക്കും. പരസ്യം എന്നൊക്കെ പറഞ്ഞ് ഇത്തരം വിജ്ഞാനദായക നിമിഷങ്ങളെ, ഇതിനോട് എതിര്‍പ്പുള്ള ഒരു വിഭാഗം ജനങ്ങള്‍ പുച്ഛിച് തള്ളും എങ്കിലും നമ്മുടെ ആരോഗ്യ കാര്യത്തില്‍ എന്നല്ല, ഒരു മനുഷ്യന്‍റെ അടിമുടി വിഷയങ്ങളില്‍ അതീവ ശ്രദ്ധാലുക്കളും ജാഗരൂകരും ആയതുകൊണ്ടല്ലേ ഇത്രയും പണച്ചിലവുള്ള കാര്യമായിട്ടും അവര്‍ ഇടയ്ക്കിടെ വന്ന് നമ്മളെ ഇങ്ങനെ ഉത്ബോധിപ്പിക്കുന്നത്. സ്വന്തം പങ്കാളിക്കു പോലും മറ്റാളുടെ കാര്യത്തില്‍ ഇത്രമേല്‍ ശ്രദ്ധയുണ്ടാവില്ല. മനുഷ്യകുലം നേരിട്ടുകൊണ്ടിരിക്കുന്ന പലതരം വന്‍ വിപത്തുകള്‍ ഒഴിക്കാന്‍ വേണ്ടി കോടികള്‍ ചിലവഴിക്കാനും ഈ സന്നദ്ധ സംഘങ്ങള്‍ക്ക്  മടിയില്ല.
നമ്മുടെ ഹൃദയത്തിന് ആഘാതമുണ്ടാക്കുന്നതും രക്തധമനികളുടെ ഭിത്തികളില്‍ മറഞ്ഞിരുന്ന് ബന്ദിന് വഴി തടയുന്ന പോലെ രക്തയോട്ടം തടഞ്ഞു നിര്‍ത്തുന്നതും നമ്മള്‍ കഴിക്കുന്ന സാധാരണ ഭക്ഷ്യ എണ്ണയില്‍ അടങ്ങിയിട്ടുള്ള ചില മാരക പദാര്‍ത്ഥങ്ങള്‍ കാരണമാണത്രേ. വലിയൊരു പരീക്ഷണശാല നിര്‍മ്മിച്ച്‌ ലക്ഷക്കണക്കിനു പൈസ ചിലവാക്കി വര്‍ഷങ്ങളായി അവിടെ പരീക്ഷണങ്ങള്‍ നടത്തി ഈയിടെയാണ് ഒരു ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനി ഇതു കണ്ടുപിടിച്ചത്. (അതു വരെ മനുഷ്യലോകം ഈ രഹസ്യം അറിഞ്ഞിരുന്നില്ലത്രേ.)  അതു മാത്രമോ ഇതിനെ അലിയിച്ച് വയറ്റില്‍ വച്ചുതന്നെ പുറന്തള്ളാന്‍ കഴിവുള്ള ഒരു ശാസ്ത്ര സാങ്കേതികവിദ്യയും അവരുടെ എണ്ണയില്‍ അവര്‍ നമുക്കു വേണ്ടി ചേര്‍ത്തിരിക്കുന്നു. അഷ്‌റഫ്‌ മാഷടെ സയന്‍സ് ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നതു മൂലം ഇതിന്‍റെ സാങ്കേതികവിദ്യ എനിക്കു കൂടുതല്‍ മനസ്സിലായില്ല. എന്തായാലും ഇത്രയൊക്കെ അവര്‍ നമുക്കു വേണ്ടി ചെയ്തു തന്നില്ലേ.
ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും അവര്‍ നമ്മുടെ കൂടെ തന്നെയുണ്ട്. ഒരു സഹായിയെ പോലെ.. കയ്യു കഴുകി ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് എന്‍റെ സോപ്പിനു സ്പീഡ്‌ പോരാ എന്നവര്‍ ചൂണ്ടികാണിച്ചു തന്നത്. ഒരു വര്‍ഷം മുന്‍പു വരെ ഞാന്‍ ഉപയോഗിക്കുന്ന സോപ്പ് രോഗാണുക്കളെ മുഴുവനും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പര്യാപ്തമായിരുന്നില്ല എന്നവര്‍ കണ്ടെത്തിയിരുന്നു . അതില്‍ തന്നെ ഒരു സോപ്പ് കക്ഷത്തിലെ രണ്ടു മൂന്നു രോഗാണുക്കളെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെയെല്ലാം കൊന്നൊടുക്കികൊണ്ട് ശക്തമായ ഒരു മുന്നേറ്റം തന്നെ നടത്തുകയുണ്ടായി. പിന്നീട് എല്ലാ സോപ്പുകളും ഒരു ഉച്ചകോടി വിളിച്ചുകൂട്ടി ഒരു ഏകീകൃത രോഗാണു നിര്‍മാര്‍ജ്ജന വ്യവസ്ഥ നിലവില്‍ വരുത്തുകയുണ്ടായി. അങ്ങനെയിരിക്കെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്ന സോപ്പ് രോഗാണു നിര്‍മാര്‍ജ്ജനത്തില്‍ സ്ലോ ആണെന്നും പറഞ്ഞ് അവര്‍ വീണ്ടും വന്നത്. എന്തായാലും രണ്ടും കല്‍പ്പിച്ചു ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അതാ വരുന്നൂ ആയുധങ്ങളുമേന്തി കൊലവിളിയുമായി ഒരു ലോറി നിറയെ തോട്ടിപ്പണിക്കാര്‍. വരുന്നവഴി എല്ലാ വീടുകളിലേയും സ്ത്രീകളേയും വലിച്ചിറക്കികൊണ്ട് ആഘോഷമായിട്ടാണ് വരവ്. തോട്ടിപ്പണിക്കാരുടെ നേതാവ് പതിവു പോലെ തന്നെ ഒരു സിനിമാ നടന്‍. എന്‍റെ വീട്ടില്‍ നിന്നും ആരേയും കിട്ടാത്തതുമൂലം അവര്‍ ഇടിച്ചു കയറി അകത്തേയ്ക്കു വന്നു. ഇവര്‍ പറഞ്ഞപ്പോഴല്ലേ എന്‍റെ കക്കൂസ് വര്‍ഷങ്ങളായി കീടാണുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കിയത്. ഇതുവരെ വൃത്തിയാക്കിയതെല്ലാം വൃഥാവിലായി.. ഇവരുടെ വരവ് കണ്ടപ്പോഴേ വികൃതരൂപതിലുള്ള കീടാണുക്കള്‍ അതിനേക്കാള്‍ വികൃതമായ ശബ്ദത്തില്‍ എന്തൊക്കെയോ പുലഭ്യം പറഞ്ഞുകൊണ്ട് ഇളകി വന്നു. ഇതെല്ലാം കൃത്യമായി ഭക്ഷണം കഴിക്കുന്ന നേരത്തെ സംഭവിക്കുള്ളൂ എന്നത് മുന്ജന്മപാപം. ഇതിനിടയില്‍ തോട്ടിപണിക്കാരും കീടാണുക്കളും തമ്മില്‍ അതിഭയങ്കര യുദ്ധം നടക്കുകയും അവസാനം തോട്ടിപ്പണിക്കാര്‍ വിജയിച്ചതിന്‍റെ തെളിവായി എന്നെ ബലമായി കഴുത്തിനു കുത്തിപിടിച്ച് കക്കൂസ്‌ മണപ്പിച്ച് “ ഹായ്.. എന്തൊരു സുഗന്ധം...ഇതിനു മുന്‍പ്‌ ഇങ്ങനെ ഉണ്ടായിട്ടേയില്ല. “ എന്ന് എന്നെകൊണ്ട് അടിച്ചു പറയിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ സാക്ഷി എന്ന സ്ത്രീ കക്കൂസ് കഴുകുന്ന മരുന്നുകൊണ്ട് കറന്‍റ് കാശു ലാഭിക്കാം എന്നു തെളിയിക്കുകയുണ്ടായി. അവര്‍ ഉപയോഗിച്ച ലായനി മൂലം കക്കൂസും പരിസര പ്രദേശങ്ങളും അമ്പ് പെരുന്നാളിന് പെട്രോമാക്സ് കത്തിച്ച പോലെ പ്രഭാപൂരിതമായി എന്നും, ഇതു മൂലം കുട്ടികളുടെ സ്റ്റഡി റൂം അവര്‍ അങ്ങോട്ടു മാറ്റുകയുണ്ടായി എന്നും പറഞ്ഞുകേട്ടു.
കുറച്ചു നേരത്തേ മറ്റൊരു സ്ത്രീ വാതിലെല്ലാം തള്ളിതുറന്നുകൊണ്ട് ഒരു സംഘം ആള്‍ക്കാരോടൊപ്പം ചവുട്ടി കുതിച്ചു വന്ന് “ നിങ്ങളുടെ പേയ്സ്റ്റില്‍ ഉപ്പുണ്ടോ? “ എന്നു ചോദിച്ച് എന്‍റെ കരണത്തടിച്ചിട്ട് വന്ന അതേ രീതിയില്‍ തിരിച്ചു പോയതേ ഉള്ളൂ. വന്ന വരവും പോയ പോക്കും കണ്ടിട്ട് ഇവിടെ ചെയ്ത കര്‍ത്തവ്യം എല്ലാ വീടുകളിലും പോയി ചെയ്യാനുള്ള പരിപാടിയാണെന്നു തോന്നുന്നു. അതിന്‍റെ ക്ഷീണമൊന്നു മാറി വന്നപ്പോളാണ് ഞാന്‍ ഉപയോഗിക്കുന്ന ടൂത്ത്‌ ബ്രഷ് ശരിയല്ല എന്നു പറഞ്ഞു മറ്റൊരു കൂട്ടര്‍ വന്നത്. ഓണത്തിനു കുമ്മാട്ടി വരുന്ന പോലെ ഇങ്ങനെ കുറേ സംഘങ്ങള്‍ വന്നു പോവുന്നുണ്ട്. വായിലെ ഓരോ മുക്കിലും മൂലയിലും കടന്നു ചെല്ലാന്‍ കഴിവുള്ള ബ്രസ്സില്‍സ് ഉള്ള ടൂത്ത്‌ ബ്രഷ് ഉപയോഗിക്കാത്തതു മൂലം എന്‍റെ വായ നിറയെ രോഗാണുക്കള്‍ പെറ്റുപെരുകി സ്ഥിരവാസം ഉറപ്പിച്ചിരിക്കുകയാണ് എന്നവര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി അല്ല എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. വായില്‍ തെളിഞ്ഞു വന്ന ഉമിനീര്‍ ഇറക്കണോ തുപ്പണോ എന്ന് എന്നെ ശങ്കയിലാക്കി അവര്‍ തിരികെ പോയി.
തന്‍റെ മാത്രമല്ല, സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വായില്‍ പുഴുപ്പല്ലായതിനു കാരണം അച്ഛനാണ് എന്നു പറഞ്ഞു മകന്‍ പിണങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ഞാന്‍ ഒരു ദന്തിസ്റ്റായിരുന്നെങ്കില്‍ എന്നെയും കൂട്ടി ക്ലാസ്സില്‍ പോയി, എന്‍റെ പപ്പ ദന്തിസ്റ്റാണ്‌ - കുട്ടികളേ നിങ്ങളുടെ പല്ലുകള്‍ സംരക്ഷിക്കുന്നത് ആരാണ് എന്നൊക്കെ ചോദിച്ച് ക്ലാസ്സ്‌ ടീച്ചറോടൊപ്പം കാര്യങ്ങള്‍ക്കൊരു തീര്‍പ്പുണ്ടാക്കമായിരുന്നു എന്നവന്‍ കരുതിയിരുന്നു.
ഈയിടെയായി അവനെ “മരത്തിലുള്ള മാങ്ങ” കളിയാക്കുകയും “പ്രായം കൂടുന്നതിനനുസരിച്ച് ഉയരം കൂടുന്നില്ലേ” എന്ന സംശയം അവനെ ചൂഴ്ന്നു നില്‍ക്കുകയും ചെയ്യുന്നുണ്ട്. അവന്‍റെ കാലുകള്‍ സൈക്കിളില്‍ നിന്നും താഴെ എത്തുന്നില്ലത്രേ. അപ്പു നായരുടെ കടയില്‍ നിന്നും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എന്‍റെ അച്ഛന്‍ വാങ്ങിയ പഴയ റാലി സൈക്കിളില്‍ ഇരുന്നാണ് നാലടി പൊക്കമുള്ള അവന്‍റെ വിലാപം. അപ്പോഴേക്കും ഇതിനു പ്രതിവിധിയുമായി മറ്റേ സംഘം ആള്‍ക്കാരെത്തി. ഇതിനെല്ലാം കാരണം ഞങ്ങള്‍ മാതാപിതാക്കള്‍ അവനു കൊടുക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ പോരായ്മയാണെന്ന് അവര്‍ മകനെ പറഞ്ഞു ധരിപ്പിച്ചു. എനിക്കിട്ടു തന്നെ നിങ്ങള്‍ പണിതു അല്ലേ എന്ന മട്ടിലുള്ള മകന്‍റെ നോട്ടം നേരിടാനാകാതെ ഞങ്ങള്‍ തല താഴ്ത്തി നിന്നു. മകന്‍റെ ഉയരം മൂന്നു സെന്റിമീറ്റര്‍ വീതം കൂടുവാനുള്ള വിദ്യ പറഞ്ഞ് തന്ന് മറ്റവര്‍ തിരികെ പോയി. ഈ ഉപകാരത്തിന് പ്രത്യേക ഫീസൊന്നും കൊടുക്കേണ്ടി വന്നില്ല. ഭാഗ്യം. മസ്തിഷ്കത്തിലെ അപൂര്‍ണ പോഷകങ്ങള്‍ മൂലം, പരീക്ഷാ ഹാളിലിരുന്ന്‍ “പഠിച്ചതെല്ലാം മറന്നു പോകുന്നു... അതേ.. അതേ...” എന്ന് മകന്‍ വിലാപഗാനം പാടാന്‍ സാദ്ധ്യതയുണ്ട് എന്ന് മുന്‍കൂട്ടി പറഞ്ഞു തന്ന് അതേ സംഘം തന്നെ മറ്റൊരു പൊടിയും ഞങ്ങള്‍ക്കു തന്നു. അത് പശുവിനു തവിട് കലക്കികൊടുക്കുന്ന പോലെ ദിവസവും രണ്ടു നേരം കലക്കികൊടുത്താല്‍ മസ്തിഷ്കത്തില്‍ അഞ്ചു തരം പോഷകങ്ങള്‍ പ്രതിക്രിയാ പ്രവര്‍ത്തനം നടത്തുക വഴി മകന്‍റെ ഗാനാലാപനത്തിന് ഒരു അറുതി വരികയും അയാളുടെ അടുത്ത നോട്ടത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യുമെന്ന്‌ അവര്‍ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി.
അപ്പോഴേക്കും ശ്രീമതിക്ക് ഉപദേശം കിട്ടി. കുട്ടിക്ക് ചോറ് കൊടുത്തില്ലെങ്കിലും അച്ഛന് മരുന്നു കൊടുത്തില്ലെങ്കിലും സാരമില്ല, നിങ്ങളുടെ മുടികള്‍ക്ക് പ്രോട്ടീനും വൈറ്റമിന്‍സും ഒഴിച്ചു കൊടുക്കാന്‍ മറക്കരുതേ എന്ന് പറഞ്ഞ് ഭാര്യക്ക് ഒരു ഷാംപൂവിന്‍റെ പേരും ചെവിയില്‍ പറഞ്ഞു കൊടുത്തു. ഭാര്യയുടെ മുഖത്തെ ചേതോവികാരം എന്തെന്നറിയാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് അങ്ങോട്ടു നോക്കാന്‍ പോയില്ല. “നിങ്ങളുടെ നെക്കലസ് ലോക്ക് ചെയ്തു പക്ഷേ നിങ്ങളുടെ ഫെയര്‍നെസ്സ് ലോക്ക് ചെയ്തില്ലല്ലോ” എന്ന് മറ്റൊരു കൂട്ടര്‍ പറഞ്ഞതിന്‍റെ അര്‍ഥം, ഉള്ള ഫെയെര്‍നെസ്സ് കൂടി പുറത്തു കാണിക്കാന്‍ സാധിക്കാത്ത തരത്തില്‍ അടച്ചു പൂട്ടികെട്ടിക്കാനുള്ള പരിപാടിയാണോ എന്നറിയാതെ ഭാര്യ വിഷമിക്കുന്നത് കണ്ട് മലയാളം ക്ലാസ്സ്‌ കട്ട്‌ ചെയ്തത് അവളാണോ അതോ ഇതു പറഞ്ഞവരാണോ എന്ന സംശയത്തില്‍ ഞാനുമിരുന്നു.
ഇത്രയൊക്കെ കഴിഞ്ഞപ്പോഴേക്കും ശരിക്കും തളര്‍ന്നു പോയി. അപ്പോഴേക്കുമതാ ഭാര്യക്കും ഭര്‍ത്താവിനും പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം പ്രത്യേകം തവിടുകളുമായി അവരെത്തിക്കഴിഞ്ഞു. എല്ലാ വിഭാഗങ്ങളിലും ശരീരത്തിന്‍റെ പ്രവര്‍ത്തങ്ങള്‍ വ്യത്യസ്ത രീതിയിലാണ് എന്നതുകൊണ്ട് ഓരോ വിഭാഗത്തിനും വ്യത്യസ്ത പ്രായത്തിലുള്ള തവിടുകള്‍ കൊടുത്താലേ പുഷ്ടി ഉണ്ടാകുവത്രേ. അഷ്‌റഫ്‌ മാഷടെ ക്ലാസ്സ്‌ ശ്രദ്ധിച്ചില്ലെന്കിലെന്താ അതൊക്കെ നല്ല പോലെ പഠിച്ചു വന്ന ആള്‍ക്കാര്‍ നമുക്കു വേണ്ടി ഇത്രയൊക്കെ സേവനം ചെയ്തു തരുന്നില്ലേ?
നിങ്ങള്‍ ഒരു തരത്തിലും നിലവാര തകര്‍ച്ച നേരിടാന്‍ അവര്‍ അനുവദിക്കില്ല. അതവരുടെ ധര്‍മ്മമാണ്, അവതാര ലക്ഷ്യമാണ്. നമുക്കു വേണ്ടി ഒരു സാങ്കല്‍പ്പിക ലോകം തന്നെ കെട്ടിപ്പടുത്ത് അതു ചൂണ്ടിക്കാണിച്ച് നമ്മെ ഏതുവിധേനെയും പ്രലോഭിപ്പിച്ച് അതിലേക്കു കൈപിടിച്ചുയര്‍ത്താനുള്ള സാമൂഹ്യ സേവനത്തിന്‍റെ അശ്രാന്ത പരിശ്രമത്തിലാണവര്‍. നിങ്ങള്‍ക്ക് തീരെ വിശ്വാസമില്ലേ അവരോടൊപ്പം അവിടെ എത്തിപ്പെടാനാവുമെന്ന്?  ഒട്ടും പരിഭ്രമിക്കേണ്ട. അതിനും പ്രതിവിധിയുണ്ട്. ലോകത്തിലാദ്യമായ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ മരുന്നു കണ്ടുപിടിച്ചിരിക്കുന്നു. ആരാണത് കണ്ടുപിടിച്ചത്? ഒരു സാനിട്ടറി നാപ്കിന്‍ കമ്പനി..അത്ഭുതം തോന്നുന്നു അല്ലേ? അതുപയോഗിച്ചാല്‍ ആരുടേയും ആത്മവിശ്വാസം വാനോളം ഉയരും. എന്തും ചെയ്യാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കു ലഭിക്കും. എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് ആത്മവിശ്വാസ കുറവ് തോന്നുന്നുവെങ്കില്‍ ഇനി ഇതുപയോഗിച്ചാല്‍ മതി. എല്ലാം നേരെയാകും. പുരുഷന്മാര്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്കുമുണ്ട് പ്രതിവിധി. അവിടത്തെ ഏറ്റവും വലിയ പ്രശ്നം പൌരുഷമാണല്ലോ. ഇനിയിപ്പോള്‍ അതില്ല എങ്കില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ കൊണ്ടുവരുന്ന മുണ്ട് ധരിച്ചാല്‍ മതി, ഏതു ഇമ്പിളിയാണ്ടനും പൌരുഷമുള്ളവനാവും.
ഇങ്ങനെയുള്ള സേവന ദാതാക്കളുടെ സംഘങ്ങള്‍ മാറി മാറി വന്ന് ഉപദേശങ്ങള്‍ നല്‍കി ഞാനിപ്പോള്‍ ആകപ്പാടെ ഒരു നിശ്ചയമില്ലാത്ത അവസ്ഥയിലായിപ്പോയി. ഇത്രമാത്രം പ്രശ്നങ്ങളുടെ നടുവിലാണോ ദൈവമേ ഞാന്‍ നില്‍ക്കുന്നത്? എന്‍റെ പിതാമഹന്മാരും പ്രപിതാമഹന്മാരും ഇത്തരം ദുരവസ്ഥകളുടെ നടുവിലൂടെയായിരുന്നോ കടന്നു വന്നത്? എന്തിന്.... എന്‍റെ കുട്ടിക്കാലത്തു പോലും ഇത്രയധികം കീടങ്ങളും രോഗാണുക്കളും പ്രോട്ടീനും പോഷകങ്ങളും അപൂര്‍ണതകളും ഇങ്ങനെ ലക്കും ലഗാനുമില്ലാതെ ഇറങ്ങി നടന്നിരുന്നില്ല. അന്നൊക്കെ, ട്യൂബ് ലൈറ്റിന്റെ പ്രകാശം പരത്തുന്ന, സുഗന്ധം വമിപ്പിക്കുന്ന കീടാണുവിമുക്തമായ (എന്നെല്ലാം അവകാശപ്പെടുന്ന) ടോയ്‌ലറ്റ്കള്‍ക്ക് പകരം നല്ല ഓപ്പണ്‍ എയര്‍ വടി കക്കൂസകളായിരുന്നു ഉണ്ടായിരുന്നത്. കുട്ടിക്കാലത്ത് മദ്ധ്യവേനലവധിക്ക് ഞങ്ങളുടെ തറവാട്ടില്‍ പോകുമ്പോഴായിരുന്നു ഇത്തരം മറക്കാനാവാത്ത പല അനുഭവങ്ങളും ഉണ്ടായിരുന്നത്. അവിടെ ഒരു പത്തുമുപ്പതു വര്‍ഷമേ ആയിട്ടുള്ളൂ ഒരു ക്ലോസെറ്റ് നിര്‍മ്മിച്ചിട്ട്. അതിനും വളരെ മുന്‍പ് വിശാലമായ വളപ്പിന്‍റെ ഒരു കോണില്‍ എല്ലായ്പ്പോഴും മണിയനീച്ചകളുടെ ആരവങ്ങളുമായി ഓപ്പണ്‍ എയറില്‍ യാതൊരു മറയുമില്ലാതെ നല്ല ഇകോ ഫ്രണ്ട്‌ലി വടി കക്കൂസസ് ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സിമ്പിള്‍ ടെക്നോളജി. നാലടി നീളവും അഞ്ചടി ആഴവുമുള്ള നീളന്‍ കുഴി. അതില്‍ നെടുകെ ബലമുള്ള രണ്ടു മരത്തടികള്‍. നേരേ ചെല്ലുക, രണ്ടു വടിയിലും കാലുകള്‍ ഉറപ്പിച്ച് കുന്തിച്ചിരിക്കുക, കാര്യം സാധിക്കുക. കഴിവു പ്രദര്‍ശിപ്പിക്കേണ്ട ആകെ ഒരു കാര്യം ഈ വടികളില്‍ ബാലന്‍സ് ചെയ്ത് ഇരിക്കുക എന്നതാണ്. അധികം പ്രയാസമൊന്നുമുള്ളതല്ലെങ്കിലും, കാലുമടങ്ങി വീണ കാര്യസ്ഥന്‍ ശങ്കരപ്പിള്ളയെ പണിക്കാരന്‍ താമി വടമിട്ട്‌ അതില്‍ നിന്നും കയറ്റുന്ന കാഴ്ച ഓര്‍മ്മയുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചാണ് കാര്യം സാധിച്ചിരുന്നത്. പല്ലുതേപ്പിന് ഉമിക്കരിയും മാവിലയും. വെളുത്ത നിറമുള്ള പല്പ്പൊടി ജീവിതത്തിലേക്ക് കടന്നുവന്നതുതന്നെ പത്തു വയസ്സിനു ശേഷമാണ്. ടംങ്ങ് ക്ലീനറിനു പകരം നല്ല പച്ച ഈര്‍ക്കില്‍. പഴയ ലൈഫ് ബോയ്‌ സോപ്പിന്റെ മണം തങ്ങി നിന്നിരുന്ന കുളക്കടവില്‍ കുളിക്കാന്‍ ആരവത്തോടെ എല്ലാവരും കൂടി പോകും. മക്കളും മകളേരും മരുമക്കളുമൊക്കെ വരുമ്പോള്‍ മാത്രമേ അവിടെ കുറച്ചു ലാവിഷ് ആയി സോപ്പെല്ലാം വാങ്ങാറുള്ളൂ. അല്ലെങ്കില്‍ ഇഞ്ചയും ചെറുപയറും താളിയുമൊക്കെ തന്നെ. എന്നിട്ടും ആരുടേയും കക്ഷത്തില്‍ രോഗാണുക്കള്‍ ശല്യം ചെയ്തിരുന്നില്ല. എല്ലാവരും കുളിക്കുന്ന കുളത്തില്‍ ചാടി മറയുമ്പോള്‍ കുറേ വെള്ളവും അകത്താവും. ഒരിക്കല്‍ കുളത്തിലെ തണുത്ത വെള്ളം വായ്ക്കകത്തേക്ക് പോയപ്പോള്‍ പെട്ടെന്ന് ഇളം ചൂടും ഉപ്പുരസവുമായി മാറിയതിന്‍റെ മാജിക്‌, തൊട്ടടുത്ത്‌ പാച്ചു അനങ്ങാതെ നിന്നു ചിരിക്കുന്നതു കണ്ടപ്പോഴാണ് മനസ്സിലായത്‌. അപ്പോഴേക്കും പകുതിയിലധികവും വയറ്റിലെത്തിക്കഴിഞ്ഞിരുന്നു. അന്ന് വയറ്റിലെത്തിയ അജീര്‍ണ്ണ രാസമൂലകങ്ങള്‍ ഇതു വരെ ശരീരത്തില്‍ ബന്ദ്‌ പ്രഖ്യാപിച്ചിട്ടില്ല.
ഉച്ചക്ക് ഭക്ഷണത്തിന് നല്ല ചോറും വളപ്പില്‍ നിന്നും പറിച്ചെടുത്ത കായ്‌കറികള്‍ വെട്ടി നുറുക്കിയ ഒരു കൂട്ടാനും. പക്ഷേ ജനിതക വൈകല്യങ്ങളും മസ്തിഷ്കത്തിലെ അപൂര്‍ണ്ണ പോഷകങ്ങളും അവിടെയാരേയും പിടികൂടിയിരുന്നില്ല. മരത്തിലെ മാങ്ങയും പേരക്കയും എന്തിന്.. തെങ്ങിലെ തേങ്ങ വരെ ഒരു കുട്ടിയേയും നോക്കി കളിയാക്കി ചിരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. വളപ്പിലെ മണ്ണിലും ചെളിയിലും ഓടി നടക്കുമ്പോള്‍ കാലില്‍ ചെരുപ്പ് എന്നൊരു വസ്തുവേ ഉണ്ടായിരുന്നില്ല. ആഡംബര പാദരക്ഷയായിരുന്ന സ്ലിപ്പര്‍, പുറമേ യാത്രക്കെല്ലാം പോകുമ്പോള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. മൂന്നാലു വര്‍ഷത്തെ കാലപ്പഴക്കം കൊണ്ട് ചെരുപ്പിനടിഭാഗത്തെ നീലനിറം പുറമേ കാണുംവിധത്തില്‍ പാണ്ട് പിടിച്ച പോലെയായി, തള്ളവിരലിന്റെയും ഉപ്പൂറ്റിയുടെയും ഭാഗങ്ങളില്‍ ഓട്ടയും വീണതിനു ശേഷം മാത്രമേ അടുത്ത ചെരുപ്പിനുള്ള അപ്ലിക്കേഷന്‍ സ്വീകരിച്ചിരുന്നുള്ളൂ.
അന്നൊന്നും ഈ രോഗാണുക്കളും കീടങ്ങളും അവയുടെ പ്രവര്‍ത്തന സാദ്ധ്യത മനസ്സിലാക്കാതിരുന്നത് മൂലം നമുക്കു സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഉത്ക്കണ്ഠാ ജനകമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിച്ചിരുന്നു. പിന്നീടല്ലേ രോഗാണുക്കളുടെയും മറ്റും യുവ തലമുറ അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും പോയി ഉപരിപഠനം നടത്തി തങ്ങളുടെ അനന്തമായ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് തിരികെ വന്നതും നമ്മുടെ സ്വൈരം കെടുത്തി തുടങ്ങിയതും. ഇപ്പോള്‍ എന്തിനു പറയുന്നൂ..ശരീരമാസകലം , അകത്തും പുറത്തും, രോഗാണുക്കളും വീടും പരിസരപ്രദേശങ്ങളും നിറയെ കൃമികീടങ്ങളുമായി എന്തുവേണമെന്നറിയാതെ ഭീതിയില്‍ ഞാനുഴലുന്നു. എന്‍റെ മസ്തിഷ്കത്തില്‍ പുഴുക്കുത്ത് അടിച്ചേല്‍പ്പിച്ചവര്‍ തന്നെ അതിന്‍റെ പ്രതിവിധിയുമായി ഉടനടി വരുമെന്ന വികല ചിന്തയില്‍ ഞാന്‍ ടിവിയില്‍ കണ്ണുംനട്ടു കാത്തിരിക്കുന്നു. അടുത്ത സംഘത്തേയും കാത്ത്.....പ്രതീക്ഷയോടെ.....