ഞങ്ങളുടെ അടുത്ത ഗ്രാമത്തിലെ പേരു കേട്ട ഇല്ലത്തെ അംഗമാണ് ശ്രീ കൃഷ്ണന്‍ നമ്പൂതിരി. പഴയ പ്രതാപത്തിന്‍റെ നിറം മങ്ങിയ ഓര്‍മ്മകള്‍ ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്നു അദ്ദേഹം. തലമുറകള്‍ക്കു മുന്‍പ് ആ പ്രദേശം മുഴുവന്‍ ഇവരുടെ കീഴിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കാലങ്ങളായുള്ള ദുര്‍വ്യയങ്ങളും കൂടാതെ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമവും കൂടി ആയപ്പോള്‍ കുറേയധികം ഭൂസ്വത്തുക്കള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ പറയാന്‍ പഴയ പ്രതാപം മാത്രം ബാക്കി.
സംസ്കൃതത്തിലും പാരമ്പര്യ വൈദ്യത്തിലും നൈപുണ്യമുണ്ട് ഇദ്ദേഹത്തിന്. അലോപ്പതി ഡോക്ടര്‍മാരുടെ അതിപ്രസരത്താല്‍ ഈയിടെയായി തിരുമേനിക്ക് രോഗികളെ അധികം ലഭിക്കാറില്ലെങ്കിലും, തന്നെ ആവശ്യമുള്ളവര്‍ ഇങ്ങോട്ട് തേടി വരുമെന്ന ശുഭപ്രതീക്ഷ സ്ഥിരമായി വച്ചു പുലര്‍ത്തുന്നു ഇദ്ദേഹം. മരുന്നുകള്‍ ഇല്ലത്ത് തന്നെ ഉണ്ടാക്കി രോഗികള്‍ക്കു കൊടുക്കുകയാണ് പതിവ്. രോഗികളുടെ എണ്ണം കുറയുകയും ജീവിത ചിലവുകള്‍ ഏറുകയും ചെയ്തപ്പോള്‍ ജീവസന്ധാരണത്തിനായി അദ്ദേഹം മരുന്ന് നിര്‍മ്മാണം ഒന്നു വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ഒരു ലൈസെന്‍സ് ഒക്കെ സംഘടിപ്പിച്ച് ഒരു ഡെലിവറി വാനും എങ്ങനെയോ തരപ്പെടുത്തി മരുന്ന് ചില സ്ഥലങ്ങളിലൊക്കെ വിതരണം നടത്തി വരുന്നു ഇപ്പോള്‍.
അങ്ങനെയിരിക്കെയാണ് തിരുമേനിയുടെ മൂത്ത മകള്‍ക്ക് വിവാഹാലോചനയുമായി കുറച്ചകലെയുള്ള ഒരു സ്ഥലത്തു നിന്നും ഒരാള്‍ ഇവിടെ വന്നത്. പയ്യന്‍ ഒരു ആയുര്‍വേദ ഡോക്ടര്‍. അതുകൊണ്ടു തന്നെ മരുന്നു കമ്പനിയുള്ള തിരുമേനിയുടെ മകളില്‍ ഒരു പ്രത്യേക താല്‍പര്യം തോന്നുകയുമുണ്ടായി. അങ്ങനെയാണ് ആലോചനയുടെ ഭാഗമായി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വരന്‍റെ അഫന്‍ തന്നെ ഇങ്ങോട്ടു വന്നത്. ഇല്ലത്തേക്ക് വന്നു കയറി ചുറ്റുപാടുകള്‍ എല്ലാം കണ്ട് ക്ഷ ബോധിച്ച അഫന്‍ ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചു. ഈ മരുന്നു നിര്‍മ്മാണത്തിന്‍റെ കൂടെ കിടത്തി ചികിത്സയ്ക്ക് ഒരു ആസ്പത്രിയും ഉഴിച്ചില്‍ കേന്ദ്രവും കൂടിയായാല്‍ കേമമാവും. ഇപ്രകാരം വിവിധങ്ങളായ ചിന്തകളോടെ കൃഷ്ണന്‍ നമ്പൂതിരിയുടെ അടുത്തെത്തിയ അദ്ദേഹം തന്‍റെ ആഗമനോദ്ദേശം വെളിപ്പെടുത്തി. തന്‍റെ മകള്‍ക്കൊരു വേളിക്കാര്യമാണ് എന്നറിഞ്ഞ കൃഷ്ണന്‍ നമ്പൂതിരി ഒന്ന് സന്തോഷിച്ചു. സ്വീകരണം, ചായകുടി, മുറുക്ക് എന്നിവയ്ക്കിടയില്‍ കാര്യാന്വേഷണങ്ങളും നടന്നു.
“ അപ്പോ.... അവിടെ ഇല്ലത്ത് ആര്വ്‌ക്കെണ്ട്? “ കൃഷ്ണന്‍ നമ്പൂതിരി ചോദിച്ചു.
“ ഏട്ടനും ഏട്ത്യമ്മ്യേം പിന്നെ ഇയാളും. മകളെ കൊട്ത്തു. അവരിപ്പോ ഡെലിഹീലാ.”
ഒരു വിവാഹാലോചനയുടെ ഭാഗമായി സാമാന്യം അറിഞ്ഞു മനസ്സിലാക്കേണ്ട കാര്യങ്ങള്‍ എന്ന നിലയ്ക്ക് കൃഷ്ണന്‍ നമ്പൂതിരി പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.
“ അവ്ടെപ്പോ വരായ്കക്കെ എങ്ങന്യാ? “
അഫന്‍ ഒന്ന് തിരുമേനിയെ നോക്കി. ഇത്പ്പോ താന്‍ അങ്ങോട്ട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങളൊക്കെ ഇദ്ദേഹം ഇങ്ങോട്ടാണല്ലോ ചോദിക്കുന്നത് എന്നു മനസ്സില്‍ കരുതിയെങ്കിലും അദ്ദേഹം എവിടേയും തൊടാതെ മറുപടി പറഞ്ഞു.
“കൃഷി പഴ്യേ പോല്യോന്നുംല്യ..... പ്പൊ്ക്കെ കൊറവാ. പിന്നെ..... ജോലിക്കാരെല്ലേ എല്ലാവ് രും...
ഇവ്ടെ ങ്ങ്ന്യാ? ഈ കാണണ്തൊക്കെ കൂടാണ്ട് വേറേം ണ്ടോ? “ അഫന്‍ ചോദിച്ചു.
“ ഹേയ്... ഈ കാണണ്തൊക്കെ തന്ന്യേള്ളൂ. ദ് ക്കെ ഓരോരുത്തരട്യാണ്. അച്ഛന്‍ സ്വത്ത് ഭാഗം വച്ചപ്പോ തറവാടും പറമ്പും ക്ക്വെ് ഏട്ടന്മാര്‍ക്ക് കിട്ടി. നമ്ക്ക് കിട്ടീത് ഈ ഷുഗറും പ്രഷറ്വാണ്. ഹാ ഹാ ഹാ ഹാ ....” തിരുമേനി സ്വയം ഒരു അവലോകനം നടത്തിക്കൊണ്ട് ഉറക്കെ ചിരിച്ചു.
അഫന്‍ തിരുമേനിയും ആ തമാശയില്‍ സംശയത്തോടെയാണെങ്കിലും പങ്കു ചേര്‍ന്നു.
കൃഷ്ണന്‍ നമ്പൂതിരി തുടര്‍ന്നു- “ അത് പോല്യാവര്ത് കുട്ട്യോള്‍ടെ കാര്യംന്ന്‍ നിരീച്ചട്ട്ണ്ടാര്‍ന്നു. അവര്‍ക്ക് കാര്യായ്ട്ട് എന്തെങ്കിലുംക്ക്വെ കൊടുക്കണംന്ന്‍ന്യാ...അദ്ന് വേണ്ടീട്ടാ ഈ ബദ്ധപ്പെട്ണെ. “
“അങ്ങ്നെന്യാ വേണ്ട്ത്.” അഫനും അതു ശരി വച്ചു.
“ അതോണ്ടാ ങ്ങ്ന്യൊരു സംരംഭം തൊട്ങ്ങാന്ന്‍ നിരീച്ച്തന്നേ. ശ്ശ്യധികം ഇദ് ല് പരിശ്രമിച്ചേക്ക്ണു. “
“നല്ല ചെലവൊക്കെണ്ട് ല്ലേ? “ മുറ്റത്തുള്ള വണ്ടിയില്‍ മരുന്നു പെട്ടികള്‍ അടുക്കി വയ്ക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് അഫന്‍ ചോദിച്ചു.
“ ചെലവിനൊരു കൊറവൂംല്ല്യ. അങ്ങ്ന്യോരു സമാധാനംണ്ട്. വരവിനേ കൊറവുള്ളൂ.” മുറുക്കാന്‍ വായിലിട്ട് ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട് തിരുമേനി പറഞ്ഞു.
“ ജീവിതത്തില്‍ ഇത്രേം കാലം അദ്ധാനിച്ച്ട്ട് ന്താ് നേട്യേന്ന് ചോദ്ച്ചാല്‍ ന്ത്ങ്കിലൊക്ക്വെ വേണ്ടേ പറയാന്‍? ന്താ്... ങ്ങ്നന്യല്ലേ? “ ചോദ്യം അഫനു നേരെ എറിഞ്ഞു തിരുമേനി വീണ്ടും തുടര്‍ന്നു. “ ന്നെ ക്കൊണ്ട് ഒരു പത്തു പതിനഞ്ച് ലക്ഷം വര്യൊക്കെ കഷ്ടി എത്തിക്കാന്‍ സാധിച്ചട്ട്ണ്ട് ന്ന്‍ങ്ങ്ട് കൂട്ടിക്ക്വോളാ.”
“ അതെയോ ... അദ്പ്പോ സ്ഥലായ്ട്ടാണോ സ്വര്‍ണ്ണായ്ട്ടാണോ കര്തീക്കണെ? ന്താ്യാലും കാശായിട്ടാവാന്‍ തരംല്ല്യ.” അഫന്‍ തന്‍റെ വ്യഗ്രത മറച്ചു വച്ചില്ല.
“രണ്ട്വംല്ല.. കടായ്ട്ടാ... നാലാള് ചോദിച്ചാല്‍ പറയാന്‍ ഒന്നൂല്ല്യാച്ചാ്ല്ത്തെ അവസ്ഥൃൊന്ന് ആലോചിച്ച് നോക്ക്വാ ഹേ...... ദ്പ്പോ നമ്ക്ക് പറയാന്‍ കട്വോങ്കിലും ണ്ട് ല്ലോ. സമാധാനം. “
പഴയ പ്രതാപൈശ്വര്യങ്ങള്‍ മാത്രമേ തന്‍റെ പക്കല്‍ പറയാനുള്ളൂ എന്നും താന്‍ മൂക്കറ്റം കടത്തില്‍ മുങ്ങി നില്‍ക്കുകയാണ് എന്നും തുറന്നു പറയാനുള്ള ദുരഭിമാനം തിരുമേനിയെ കൊണ്ടു പറയിച്ചത് ഇങ്ങനെയായി പോയി.
ഈ പ്രാരാബ്ധത്തിനിടയില്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന തനിക്ക് മകളുടെ പെണ്‍കൊട ഈ ജന്മം സാമാന്യം പോലെയൊന്നും നടത്താന്‍ കഴിയില്ല എന്നറിഞ്ഞിട്ടും തങ്ങളുടെ ഗതകാല പ്രൌഢിയില്‍ നിന്നും ഒട്ടും താഴെ വരാതെ, തന്‍റെ അഭിമാനം അടിയറ വെയ്ക്കാന്‍ മടിച്ചു കൊണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തിരുമേനി ബദ്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ ഉള്ളിലെ ചുട്ടുനീറ്റലറിയാന്‍ ഇല്ലത്തെ ക്ഷേത്രത്തിലെ തേവരുണ്ടായിരുന്നില്ല. അടുത്തുള്ള കരയോഗം വക ക്ഷേത്രത്തില്‍ നിവേദ്യ സമയമായിരുന്നു അത്.